അങ്ങനെ പി.പി. ദിവ്യയെ വിജയൻ സർക്കാർ പാർട്ടിയുടെ വിശുദ്ധയാക്കി മാറ്റി. ദിവ്യ ബിജെപിയിലേക്ക് ചുവട് വയ്ക്കാൻ തുടങ്ങുന്നു എന്ന് വാർത്ത പരന്നു തുടങ്ങിയതേ സർക്കാർ കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡൻ്റ് മുഹമ്മദ് എമ്മാസ് നൽകിയ പരാതിയിൽ പ്രാഥമികാന്വേഷണത്തിനുള്ള അനുമതി നിഷേധിച്ചു തലയൂരാൻ ശ്രമം തുടങ്ങി. മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി. ദിവ്യയ്‌ക്കെതിരായി വിജിലൻസ് അന്വേഷണം വേണ്ടെന്ന് സർക്കാർ നിലപാട് വ്യക്തമായതോടെ വിജയൻ വീണ്ടും സംശയത്തിൻ്റെ നിഴലിലെത്തുകയാണ്.. കെഎസ് യു നേതാവ് നൽകിയ അനധികൃത സ്വത്ത് സമ്പാദന പരാതിയിൽ പ്രാഥമികാന്വേഷണത്തിനുള്ള അനുമതിയാണ് സർക്കാർ നിഷേധിച്ചത്. ദിവ്യക്കെതിരെ തെളിവുകളുടെ അഭാവമുണ്ടെന്നും പരാതി തദ്ദേശ വിജിലൻസ് വേണമെങ്കിൽ അന്വേഷിക്കുമെന്നും സർക്കാർ അറിയിച്ചു. എന്നാൽ നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്നും നടപടികളുമായി മുന്നോട്ട് പോകുമെന്നും ഷമ്മാസ് പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ പി.പി. ദിവ്യ കാർട്ടൻ ഇന്ത്യ അലയൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ ബിനാമി കമ്പനി സ്ഥാപിച്ചെന്നും, ഈ കമ്പനിക്ക് ജില്ലാ പഞ്ചായത്തിൽനിന്നും നിർമാണ കരാറുകൾ ലഭിച്ചുവെന്നുമായിരുന്നു ആരോപണം. അതിൽ അഴിമതിയും ക്രമക്കേടും ഉണ്ടെന്നായിരുന്നു പരാതിയിൽ പറഞ്ഞിരുന്നത്. ഈ പരാതി സംസ്ഥാന വിജിലൻസ് അന്വേഷിക്കേണ്ട എന്നാണ് വിജയൻ്റ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
ഒരാഴ്ചയ്ക്കകം വിജിലൻസ് നിലപാടറിയിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. അഴിമതി നിരോധന വകുപ്പ് പ്രകാരം, പി പി ദിവ്യയോ അന്നത്തെ പഞ്ചായത്ത് സെക്രട്ടറിയോ ഇടപെട്ടതിനെ തെളിവുകളില്ല. നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടോ എന്നത് അന്വേഷിക്കാം. പക്ഷെ അത് അന്വേഷിക്കുന്നത് തദ്ദേശ വകുപ്പിലെ വിജിലൻസ് ആകണമെന്നും സർക്കാർ നിലപാടെടുത്തു. ഇതിൽ അഴിമതി കണ്ടെത്തിയാൽ സംസ്ഥാന വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്യാമെന്നും സർക്കാർ വ്യക്തമാക്കി. ഈ നിലപാടാണ് സർക്കാർ ഹൈക്കോടതിയെയും അറിയിക്കുന്നത്.
കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതി കൂടിയാണ് പി പി ദിവ്യ. ഒക്ടോബർ 15 നാണ് നവീൻ ബാബുവിനെ പള്ളിക്കുന്നിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നവീൻ ബാബുവിന് യാത്രയയപ്പ് നൽകുന്ന പരിപാടിയിലേക്ക് അപ്രതീക്ഷിതമായി പി.പി.ദിവ്യ എത്തുകയും കളക്ടർ അരുൺ കെ വിജയൻ്റെ സാന്നിധ്യത്തിൽ വിമർശനം ഉന്നയിക്കുകയും ചെയ്തിരുന്നു. ഇതിൽ മനംനൊന്ത് നവീൻ ബാബു ആത്മഹത്യ ചെയ്തുവെന്നാണ് കേസ്. കേസിൽ പി.പിദിവ്യ മാത്രമാണ് പ്രതി. നവീൻ ബാബു കൈകൂലി വാങ്ങിയതിന് തെളിവില്ലെന്നും കുറ്റപത്രത്തിലുണ്ടായിരുന്നതാണ്.
ദിവ്യയെ പ്രതിചേർത്തുള്ള കുറ്റപത്രം അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചിരുന്നു. സംഭവം നടന്ന് 166 ദിവസത്തിന് ശേഷമായിരുന്നു കുറ്റപത്രം സമർപ്പിച്ചത്. കേസിൽ 82 പേരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. ആ വിവാദം കത്തുന്നതിനിടയിലാണ് ദിവ്യയുടെ ബിനാമിക്കച്ചവടത്തെ കുറിച്ചും ആക്ഷേപം ഉയർന്നത്. ബെനാമി ഇടപാട് പരാതിയിൽ ഈ ഇടപാടിലാണ് കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യക്കെതിരായ വിജിലൻസ് അന്വേഷണം വേണ്ടെന്ന നിലപാട് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. വിവിധ കരാറുകളിൽ ദിവ്യ ഇടപെട്ടതിന് പ്രഥമദൃഷ്ട്യാ തെളിവുകളില്ലെന്നാണ് സർക്കാർ വാദം. എന്നാൽ, ഭരണമാറ്റമുണ്ടായാൽ ഇത്തരം കേസുകൾ തിരിച്ചടിയാകുമെന്ന ഭയമാണ് സർക്കാരിന്റെ ഈ നീക്കത്തിന് പിന്നിലെന്ന ആക്ഷേപം ശക്തമാണ്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ പി.പി. ദിവ്യ പല നിർമ്മാണ കരാറുകളിലും ബെനാമി ഇടപാടുകൾ നടത്തിയെന്നായിരുന്നു പരാതി. എന്നാൽ, ഈ ആരോപണങ്ങളിൽ കഴമ്പില്ലെന്നും ദിവ്യയുടെ ഇടപെടലിന് രേഖകളില്ലെന്നുമാണ് സർക്കാർ നിലപാട്. അതേസമയം, കരാർ നടപടിക്രമങ്ങളിൽ വീഴ്‌ച സംഭവിച്ചതായി കണ്ടെത്തിയ സർക്കാർ, മുൻ ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ മാത്രം അന്വേഷണത്തിന് ശിപാർശ ചെയ്തിട്ടുണ്ട്. ഉദ്യോഗസ്ഥരെ ബലിയാടാക്കി രാഷ്ട്രീയ നേതൃത്വത്തെ സംരക്ഷിക്കാനുള്ള നീക്കമാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്.
സർക്കാർ അന്വേഷണം വേണ്ടെന്ന് വെച്ചെങ്കിലും ഹൈക്കോടതിയുടെ നിലപാട് കേസിൽ നിർണ്ണായകമാകും. എ.ഡി.എം നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതിസന്ധിയിലായ ദിവ്യയെ മറ്റൊരു കേസിൽ കൂടി കുടുങ്ങാൻ അനുവദിക്കില്ലെന്ന വാശിയിലാണ് സി.പി.എം. വിജിലൻസ് അന്വേഷണം വന്നാൽ അത് ദിവ്യയുടെ രാഷ്ട്രീയ ഭാവിക്ക് കൂടുതൽ മങ്ങലേൽപ്പിക്കുകയും സർക്കാരിനെ കൂടുതൽ പ്രതിരോധത്തിലാക്കുകയും ചെയ്യും.
ഭരണം മാറിയാൽ പഴയ കേസുകൾ കുത്തിപ്പൊക്കി അന്വേഷിക്കുന്നത് കേരള രാഷ്ട്രീയത്തിൽ പതിവാണ്. ദിവ്യക്കെതിരെ ഇപ്പോൾ അന്വേഷണം പ്രഖ്യാപിച്ചാൽ, വരും കാലങ്ങളിൽ അത് പാർട്ടിക്കും സർക്കാരിനും വലിയ തലവേദനയാകും. അതുകൊണ്ട് തന്നെ നിലവിലെ അധികാരം ഉപയോഗിച്ച് കോടതിയിൽ അനുകൂല നിലപാട് അറിയിച്ച് കേസ് അവസാനിപ്പിക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. ദിവ്യക്കെതിരായ തെളിവുകൾ ഇല്ലാതാക്കാനോ മറച്ചുവെക്കാനോ സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുന്നു എന്ന ആരോപണവും ഇതോടെ ശക്തമായി.
ഹർജിക്കാരൻ ഉന്നയിച്ച ബെനാമി ഇടപാടുകളിൽ കൂടുതൽ വ്യക്തത തേടാൻ കോടതി തയ്യാറായാൽ സർക്കാരിന് അത് വലിയ തിരിച്ചടിയാകും. അഴിമതി ആരോപണങ്ങളിൽ സർക്കാരിന്റെ ഈ 'ക്ലീൻ ചിറ്റ്' നൽകൽ രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിമരുന്നിട്ടിരിക്കുകയാണ്. മുതിർന്ന ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുകയും രാഷ്ട്രീയ നേതാവിനെ ഒഴിവാക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പിനെതിരെ പ്രതിപക്ഷവും രംഗത്തെത്തിക്കഴിഞ്ഞു.
സംശയാസ്പദമായ കരാറുകളിൽ വിജിലൻസ് അന്വേഷണം ഇല്ലാതെ സത്യാവസ്ഥ പുറത്തുവരില്ലെന്നാണ് ഹർജിക്കാരന്റെ വാദം. കേസ് വീണ്ടും പരിഗണിക്കുമ്പോൾ ഹൈക്കോടതി എന്ത് നിലപാട് സ്വീകരിക്കും എന്നതിനെ ആശ്രയിച്ചിരിക്കും പി.പി. ദിവ്യയുടെ ഭാവി.
Government says P.P. Divya is a saint. Vigilance will not be left to investigate. Government says Curtain Company is not Divya's benami company.























